2011, നവംബർ 14, തിങ്കളാഴ്‌ച

കേരളത്തില്‍ കുയിലുകള്‍ അപ്രത്യക്ഷമാവുന്നു



കേരളത്തില്‍ കുയിലുകള്‍ അപ്രത്യക്ഷമാവുന്നു
നെടുമ്പാശേരി: കേരളത്തില്‍ കുയിലുകളുടെ എണ്ണവും കുറയുന്നു. ഞായറാഴ്ച സംസ്ഥാന വ്യാപകമായി പക്ഷി നീരീക്ഷകര്‍ നടത്തിയ സര്‍വേയിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. അതുപോലെ ഉപ്പന്റെ എണ്ണത്തിലും കുറവനുഭവപ്പെടുന്നുണ്ട്. ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാകാം ഇതിന് കാരണമെന്ന് പക്ഷിനിരീക്ഷണത്തിന് നേതൃത്വം നല്‍കിയ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഡോ.ദിലീപ്, കൊച്ചിന്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറി വിഷ്ണു പ്രിയന്‍ കര്‍ത്ത എന്നിവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരത്തില്‍ പക്ഷിനിരീക്ഷണം തുടര്‍ച്ചയായി നടത്തിയവര്‍ക്കാണ് വന പ്രദേശങ്ങളില്‍ പോലും പഴയതുപോലെ ഉപ്പനേയും കുയിലുകളേയും വേണ്ടത്ര കാണുവാന്‍ കഴിയാതെ പോയത്.എന്നാല്‍ പുതിയ ഇനങ്ങളില്‍പ്പെട്ട ദേശാടന പക്ഷികള്‍ കൂടുതലായി സംസ്ഥാനത്തേക്ക് എത്തിച്ചേരുന്നതായി കണ്ടെത്തി. വരണ്ട പ്രദേശങ്ങളില്‍ കൂടുതലായി കാണുന്ന പക്ഷികളും ഇത്തരത്തില്‍ പല ഭാഗത്തും എത്തുന്നുണ്ട്. ഇതില്‍ നിന്നും കേരളത്തിന്റെ പല പ്രദേശങ്ങളും കൂടുതല്‍ വരളുകയാണെന്ന് അനുമാനിക്കേണ്ടതുണ്ടെന്നും പക്ഷിനിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
അതുപോലെ മുറ്റത്തെ അഴുക്കുകളും മറ്റും കൊത്തിതിന്നുന്നതിനെത്തിയിരുന്ന അങ്ങാടിക്കുരുവികളും കുറയുന്നുണ്ട്. വീട് മുറ്റങ്ങളില്‍ നിന്ന് ഇവ അകലുന്നതിന് കൊതുക് തിരികളുടെ ഉപയോഗം കാരണമാകുന്നുണ്ട്. അങ്ങാടി കുരുവികളുടെ സാന്നിധ്യമുണ്ടായപ്പോള്‍ കൊതുകുകളുടെ എണ്ണവും കുറഞ്ഞിരുന്നതാണ്. ഇടതൂര്‍ന്നുളള മരങ്ങള്‍ പലയിടത്തും കുറയുന്നത് പല പക്ഷികളും കടന്നുവരാത്തതിന് മറ്റൊരു കാരണമാകുന്നുണ്ട്. ചതുപ്പ് നിലങ്ങള്‍ കുറഞ്ഞുവരുന്നതും ചിലയിനം പക്ഷികളുടെ വരവ് കുറയാന്‍ കാരണമാകുന്നു. ചില പ്രദേശങ്ങളില്‍ വിവിധ ഇനം മൈനകളെ കൂടുതലായി കണ്ടെത്തുവാനും കഴിഞ്ഞിട്ടുണ്ട്.
തട്ടേക്കാട് പക്ഷിനിരീക്ഷണ കേന്ദ്രത്തിലേക്ക് പഴയതുപോലെ പക്ഷിനിരീക്ഷകര്‍ക്ക് പ്രവേശനം നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നുവന്നു. ചില ഉദ്യോഗസ്ഥര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കു മാത്രമാണ് ഇവിടേയ്ക്ക് പ്രവേശനം നല്‍കുന്നത്. അതുകൊണ്ടു തന്നെ ഇവിടത്തെ പക്ഷി ആവാസ വ്യവസ്ഥകളെക്കുറിച്ചും മറ്റും പംനം നടത്തുവാന്‍ കഴിയാത്ത അവസ്ഥയുമാണ്.