2014, മാർച്ച് 7, വെള്ളിയാഴ്‌ച

ഭാരതത്തിലെ ചില നാടന്‍ കളികള്‍


മുല്‍ക്ക് രാജ് ആനന്ദ്‌ രചിച്ച ബംഗാളി പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം . ഗ്രാമത്തിലെ ചെറു വീഥികളില്‍ കൂടി നടന്ന വേളകളിലും പട്ടണത്തിന്റെയും തെരുവിന്റെയും ഓരങ്ങളില്‍ നിന്നും കേട്ട കുട്ടികളുടെ ചിരിയും ബഹളവും അട്ടഹാസങ്ങളും ചെറുപ്പ കാലത്ത് കളിച്ച കളികള്‍ മുല്‍ക്കരാജിനെ ഓര്‍മ്മിപ്പിക്കുന്നു .കുട്ടിക്കാലത്ത് അദ്ദേഹം കളിച്ച നാടന്‍ കളികളുടെ വിവരണമാണ് ഈ പുസ്തകത്തിലുള്ളത് . മലക്കം മറിച്ചില്‍ ,ഗോട്ടികളി ,വട്ടുകളി , കണ്ണ് കെട്ടിക്കളി,അമ്പും വില്ലും , പമ്പരം, ഇട്ടിയും കോലും , കബഡി കളി , പട്ടം പറപ്പിക്കല്‍ , മരം തോട്ടുകളി ,ഉഞ്ഞാല്‍ എന്നീ കളികളെ ക്കുറിച്ചുള്ള ചെറു വിവരണ ങ്ങളും ബദരി നാരായണന്‍ വരച്ച മനോഹരങ്ങളായ ചിത്രങ്ങളുമാണ് പുസ്തകം .

പ്രൈമറി ക്ലാസ്സുകളില്‍ കളികളെ കുറിച്ച് വിവരണം എഴുതുവാനുള്ള പ്രവര്‍ത്തനം കുഞ്ഞുങ്ങള്‍ക്ക്‌ ചെയ്യേണ്ടതുണ്ട് .അതിനു സഹായകം എന്നതിലുപരി കുട്ടികള്‍ക്ക് കളിച്ചു തിമിര്‍ക്കുവാനുള്ളപ്രവര്‍ത്തനങ്ങളായി പുസ്തകത്തെ ഉപയോഗപ്പെടുത്തുന്നതാണ് ഉത്തമം .

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

4.നമ്മുടെ ഈ ഭുമി



സാമൂഹ്യ പ്രശനങ്ങളെ നാം പഠനത്തിന്റെ അടിസ്ഥാന ഘടകങ്ങളായി പരിഗണിച്ചപ്പോള്‍ അതിനുസഹായകമായ തരത്തില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ ഇനിയും ലഭ്യമാക്കിയിട്ടില്ല .പ്രത്യേകിച്ചുംപ്രൈമറി ക്ലാസ്സുകളില്‍ .കിട്ടുന്നതില്‍ ഏറെയും കുട്ടികളുടെ നിലവാരം പരിഗണിക്കാത്തതാണ്.വായിച്ചുമനസ്സിലാക്കാന്‍ പറ്റാത്തവയുംഅതീവമായി ലളിത വല്ക്കരിച്ചവയും .എന്നാല്‍ ഇക്കാര്യത്തില്‍ആശ്വസിക്കാവുന്ന ഒരു കൂട്ടം പുസ്തകങ്ങള്‍ എന്‍ ,ബി.ടി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ഒന്നിനെക്കുറിച്ച് ........നമ്മുടെ ഈ ഭുമി




ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച അറിവ് മടുപ്പില്ലാതെപകരുവാന്‍ സഹായകം. ലയീക് ഫത്തെഹള്ളി രചിച്ച ഈ കൃതി മലയാളത്തിലാ ക്കിയത് സുഗതകുമാരി ടീച്ചറാണ് .വെള്ളം ,വെള്ളം സൂക്ഷിക്കല്‍ ... ,നമുക്കും വേണം മരങ്ങള്‍........ എന്നി ആദ്യ രണ്ടുഅദ്ധ്യായങ്ങള്‍ പേര് സുചിപ്പിക്കുന്നത് പോലെ വെള്ളത്തിന്റെയും മരത്തിന്റെയും പ്രാധാന്യം ലളിതമായിവിവരിക്കുന്നു അവസാന അധ്യായം ചെറുതും പ്രസക്തവും ഭൂമിയെ നില നിര്‍ത്താന്‍ പ്രേരണനല്‍കുന്നതുമാണ് .ലളിതമായ ചിത്രങ്ങള്‍ ഈ കുഞ്ഞു വിജ്ഞാന കോശത്തെ ആകര്‍ഷകമാക്കുമ്പോള്‍ കാര്‍ ട്ടൂണുകള്‍സങ്കീര്‍ണ്ണമായ പല ആശയങ്ങളെയും കുട്ടികളുടെ മനസ്സില്‍ ഒട്ടിച്ചു വെക്കാന്‍ സഹായിക്കും . ഇത്തരംപുസ്തകങ്ങള്‍ കണ്ടെത്തി കുട്ടികളുടെ മുന്‍പില്‍ എത്തിക്കുവാന്‍ കഴിയുന്നവര്‍ക്ക് അറിവ് നിര്‍മ്മാണം അതി സങ്കീര്‍ ണ്ണമാവില്ല .

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

3.അമ്മക്കുട്ടിയുടെ സ്കൂള്‍.



പുതിയ കാലത്തെ കുട്ടി അമ്മയുടെ സ്കൂളിനെ സ്വപ്നം കാണുന്ന ലഘു നോവലാണ് അമ്മക്കുട്ടിയുടെ സ്കൂള്‍.കെ ഐ ബീന രചിച്ച ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.ടി ആര്‍ രാജേഷ് വരച്ച മനോഹരങ്ങളായ ചിത്രങ്ങള്‍ പുസ്തകത്തെ മനോഹരമാക്കുന്നു.

നിയന്ത്രണങ്ങളും വിലക്കുകളുംനിറഞ്ഞ സ്കൂളില്‍ പഠിക്കുന്ന കുട്ടിയാണ് അപ്പു.ഒരു ദിവസം സ്കൂള്‍ ബസ്സ് കിട്ടാതെ അവന് വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നു.ടെലിവിഷന്റെ മുന്‍പില്‍ നിന്നും സ്വപ്നത്തിന്റെ ലോകത്ത് അവന്‍ എത്തുന്നു.അമ്മയില്‍ നിന്ന് പലപ്പോഴായി കേട്ട സ്കൂള്‍ അനുഭവങ്ങളും നാട്ടിടവഴികളുമാവാം അപ്പുവില്‍ ഇത്തരമൊരു സ്വപ്നം സൃഷ്ടിച്ചത്.

അമ്മക്കുട്ടി നാട്ടിന്‍ പുറത്തുകാരിയാണ്.അവളുടെ ബാല കൗതുകങ്ങള്‍ അത്ഭുതത്തോടെ നിരീക്ഷിക്കുന്ന അപ്പുവിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഗ്രാമീണജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ രസകരമായും ഹൃദ്യമായും വിവരിക്കുന്നു.മഞ്ഞക്കടലിലെ മഞ്ഞത്തിരകള്‍ നെല്‍പ്പാടങ്ങളും നെല്‍ വയലുകളും അന്യമായവര്‍ക്കും സ്മരണയിലുളളവര്‍ക്കും മനസ്സിന് കുളിര്‍മ നല്കും.നെല്‍ക്കൂമ്പ് കുടിക്കലും നോക്കുകുത്തിയോടുളള വഴക്കിടലുംഅടി കിട്ടാതിരിക്കാനുളള കളളിമുളള് വിദ്യയുമെല്ലാംപോയ കാലത്തിന്റെ രസകരമായ വായന നല്‍കും.സര്‍ക്കാര്‍ സ്കൂളിന്റെ സ്വതന്ത്ര്യവും അവിടെ അഭ്യസിക്കുന്ന സാമൂഹ്യജീവിതത്തിന്റെ ബാല പാഠങ്ങളും പുസ്തകം പറഞ്ഞുതരും.

ഗ്രാമജീവിതത്തിന്റെ സൗഭാഗ്യങ്ങള്‍ നഷ്ടമായ കുഞ്ഞുങ്ങള്‍ക്ക്ഈ നോവല്‍ മികച്ച അനുഭവം നല്‍കും.സ്വന്തം അനുഭവങ്ങളെ വിവരിക്കുവാനുളള മാതൃക പുസ്തക വായന നല്കും.


2014, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

2014.2.എഴുതി പഠിക്കാം വിജയം വരിക്കാം

നന്നായി എഴുതാന്‍ കഴിയുന്നത്ഒരുകലയാണ്.ഈകലാ പരിശീലനത്തിനുളള വഴികാട്ടിയാണ് എഴുതി ചഠിക്കാം വിജയം വരിക്കാം  എന്ന പുസ്തകം.മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരന്‍ എസ് ശിവദാസ് മാഷാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.ആശയ വിനിമയ കലയിലെ പ്രധാന ഇനമായ എഴുത്തിന്റെ വഴിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുന്നേറുവാനുളള മാര്‍ഗ്ഗങ്ങള്‍ കഥകളില്‍ ചാലിച്ച് പുസ്തകം പറഞ്ഞു തരും.പന്ത്രണ്ട് അധ്യായങ്ങളിലായ് എഴുത്തിന്റെ  വഴിയില്‍ എത്താനുളള കുഞ്ഞ് കുഞ്ഞ് ചൂണ്ടുപലകകള്‍......

എഴുതി പഠിക്കാം വിജയം വരിക്കാം എന്ന ഒന്നാം അധ്യായം എഴുതാനാഗ്രഹിക്കുന്നവരുടെ ഉളളിലുയരുന്ന ചോദ്യങ്ങള്‍ക്ക് ശിവദാസ് മാഷ്, അദ്ദേഹത്തിന്റെ മനോഹരമായ ശൈലിയില്‍ നല്‍കുന്ന ഉത്തരങ്ങളാണ്.അനുഭവങ്ങളുടെ കരുത്തില്‍നീളുന്ന ഉത്തരങ്ങള്‍ ഏതൊരാളേയും ആകര്‍ഷിക്കും. അത് ഭാവി എഴുത്തിനെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്യും.ഏത് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും നന്നായി എഴുതാനുളള കഴിവ് ഉപകരിക്കുന്നതിന്റെ ഉദാഹരണത്തോടെയാണ് ഈ അധ്യായം അവസാനിക്കുന്നത്.

ഭാഷാ പ്രേമം ശരിക്കുണ്ടായാല്‍ പിന്നെ അത് ഒരിക്കലും നശിക്കില്ല.ഒരിക്കലും അതിന്റെ ശക്തി കുറയുകയില്ല.പ്രേമിക്കും തോറും പ്രേമം കൂടും.ഭാഷ ഉപയോഗിക്കും തോറും ഭാഷ കൂടുതല്‍ വഴക്കമുളളതാകും.നമുക്കായി മാറും.മനോഹരിയായി രൂപപ്പെടും.നാം നന്നായി ഭാഷ നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ മയപ്പെട്ട് പതം വന്ന് നമുക്ക് മാത്രമായി മനോഹരമായ രൂപം പൂണ്ട് അവതരിക്കും. ശിവദാസ് മാഷില്‍ ഇങ്ങനെ ഭാഷ രൂപപ്പെട്ടതിന്റെ ജീവിത വഴികള്‍ ഭാഷ രസിച്ചു പഠിച്ച കഥയിലൂടെ വായിക്കാം.

എഴുത്തിന്റെ വഴിയില്‍ ലോകത്തിന് വെളിച്ചം പകര്‍ന്ന പ്രതിഭകളുടെ -വാല്മീകി,വ്യാസന്‍,കാളിദാസന്‍,ഈസോപ്പ്,ഷേക്സ്പിയര്‍,മാക്സിംഗോര്‍ക്കി,മൈക്കേല്‍ ഫാരഡേ-എഴുത്തിലെത്തിയ ജീവിതത്തെ അതീവ ഹൃദ്യമായി പുസ്തകം വിവരിക്കുന്നു.എഴുതുവാനുളള കഴിവ് പരിശോധിച്ച് മാത്രം കോഴ്സുകളില്‍ അഡ്മിഷന്‍ നല്‍കുന്ന വിദേശ അനുഭവം പത്താം അധ്യായം വിവരിക്കുന്നു.

എഴുതാന്‍ ആത്മ വിശ്വാസം ആവോളം പകര്‍ന്നു തരും അടുത്ത അധ്യായം.അനു ബന്ധമായി ചേര്‍ത്തിട്ടുളള എഴുത്തു കളരി ഇരുപത്തിയേഴ് രസകരമായ എഴുത്ത് പ്രവര്‍ത്തനങ്ങളുടെ സമാഹാരമാണ്.

കൊല്ലം കീര്‍ത്തി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല,രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വഴികാട്ടിയാണ്.കുട്ടികളുടെ എഴുത്തിനെ ഗുണപരമായി സ്വാധീനിക്കാവൂന്ന നിരവധി കാര്യങ്ങള്‍ ഈ പുസ്തകം നമ്മെ പഠിപ്പിക്കുന്നു.വായിച്ചും പഠിച്ചും പരീക്ഷിച്ചും ചിന്തിച്ചും ഊഹിച്ചും ഭാവനയില്‍ കണ്ടുംലഭിക്കുന്ന പഴയതും പുതിയതുമായ അറിവിന് അക്ഷര രൂപം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുഹൃത്തും വഴി കാട്ടിയുമാവും ഈ ചെറു പുസ്തകം.

2014, ഫെബ്രുവരി 19, ബുധനാഴ്‌ച

2014 .1.സ്നേഹത്തിന്റെ ഭാണ്ഡം


"ഒറ്റയിരുപ്പിനു വായിച്ചു " എന്നുപറഞ്ഞാല്‍ പുസ്തകത്തെ ക്കുറിച്ച് നമ്മള്‍ക്ക് എന്ത് തോന്നും?മല യാളത്തില്‍ ഒരു പുസ്തകത്തെ ക്കുറിച്ച് ചെറിയ വാക്കില്‍ പറയാവുന്ന ഏറ്റവും ശക്തമായ നല്ല അഭിപ്രായം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അനുഗ്രഹ സ്നേഹത്തിന്റെ ഭാണ്ഡം " വായിച്ചതിനു ശേഷം

പറഞ്ഞ അഭിപ്രായമാണ് ഇത്‌ ." പിന്നെ എന്താ പറയാനുള്ളത്" ."ആ കുട്ടിയെ സഹായിക്കണമെന്ന് തോന്നി ".അനുതാപം നിറഞ്ഞ ഈ വാക്കുകള്‍ ഏറെ ചോദിക്കുന്നതില്‍ നിന്ന് എന്നെ വിലക്കി.
വൃക്ക തകരാറിലായി ആശുപത്രിയിലായ റസിയയെ സഹായിക്കാന്‍ പ്രിയദ എന്ന കുട്ടുകാരി നടത്തുന്ന ശ്രമങ്ങളാണ് 'സ്നേഹത്തിന്റെ ഭാണ്ഡം ' എന്ന കഥ .തനുജ എസ് ഭട്ടതിരി രചിച്ച ഈ ചെറു പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചത് സുധീര്‍ ആണ് .കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തുവാന്‍ ഉപദേശ ങ്ങളെക്കാള്‍ ശക്തവും പ്രയോജനകരവുമായ ആയുധം നല്ല പുസ്തകങ്ങളുടെ വായനയാണെന്ന് ഈ കൃതി വിളിച്ചു പറയുന്നു.തനിക്കും ചിലത് ചെയ്യാനാവുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ ഇതിന്റെ വായന സഹായിക്കും.
'സ്നേഹിക്കുന്നവര്‍ വേദനിക്കുമ്പോള്‍ നമ്മള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് എങ്ങനെ ?'പ്രിയദയുടെ ഈ ചോദ്യം
നമ്മോടാണ് .ചുറ്റുമുള്ളവരോട് സ്നേഹവും കാരുണ്യവും ചൊരിയുന്ന കുഞ്ഞുങ്ങളെ രൂപപ്പെടുത്തുവാന്‍ ഇത്തരം പുസ്തകങ്ങള്‍ കണ്ടെത്തി നല്‍കേണ്ടത് മുതിര്‍ന്നവരുടെ ചുമതലയാണ് .

2013, സെപ്റ്റംബർ 1, ഞായറാഴ്‌ച

ചുക്കും ഗക്കും
അര്‍ക്കാദി ഗദര്‍ വിവര്‍ത്തനം: മോസ്‌കോ ഗോപാലകൃഷ്ണന്‍
പണ്ട് നീലമലയ്ക്കടുത്തുള്ള കാട്ടില്‍ ഒരാള്‍ പാര്‍ത്തിരുന്നു. അയാള്‍ കഠിനമായി അധ്വാനിച്ചെങ്കിലും ജോലി ഒരിക്കലും തീര്‍ന്നിരുന്നില്ല. അതുകൊണ്ട് ഒഴിവിനു വീട്ടില്‍പ്പോകാന്‍ അയാള്‍ക്കു സമയം കിട്ടിയില്ല.
ഒടുവില്‍ മഞ്ഞുകാലം വന്നപ്പോള്‍ അയാള്‍ക്കു വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. കുട്ടികളുമൊന്നിച്ചു തന്നെ വന്നു കാണാന്‍ അയാള്‍ ഭാര്യയ്‌ക്കെഴുതി.
അയാള്‍ക്കു രണ്ടു മക്കളുണ്ടായിരുന്നു; ചുക്കും ഗെക്കും.
അവര്‍ അമ്മയുമൊന്നിച്ച് വളരെവളരെ അകലെയുള്ള ഒരു വലിയ നഗരത്തിലായിരുന്നു താമസം. അതിലും നല്ലൊരു നഗരം ഭൂമുഖത്തില്ല തന്നെ.
രാവും പകലും ചുവന്ന നക്ഷത്രങ്ങള്‍ നഗരത്തിന്റെ ഗോപുരങ്ങളിന്മേല്‍ മിന്നിത്തിളങ്ങി.
നിസ്സംശയമായും മോസ്‌കോ എന്നായിരുന്നു അതിന്റെ പേര്‍.

തപാല്‍ശിപായി കത്തുംകൊണ്ടു കോവണി കയറുമ്പോള്‍ ചുക്കും ഗെക്കും മല്‍പ്പിടിത്തത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. അതൊരു വാശിയേറിയ മല്‍പ്പിടിത്തമായിരുന്നുതാനും.
എന്തിനാണവര്‍ മല്ലിട്ടതെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. ചുക്ക് ഗെക്കിന്റെ തീപ്പെട്ടി കൈക്കലാക്കിയെന്നു തോന്നുന്നു. അതോ ഗെക്ക് ചുക്കിന്റെ കാലി പോളിഷ് ടിന്നുംകൊണ്ട് കടന്നതാണോ എന്നു നിശ്ചയമില്ല.
അവര്‍ അന്യോന്യം ഓരോ ഇടി കൈമാറി അടുത്തതിന് ഒരുങ്ങുമ്പോഴാണ് വാതില്‍ക്കല്‍ മണിയടിച്ചത്. അവര്‍ സംഭ്രമത്തോടെ പരസ്​പരം നോക്കി. അമ്മയാണെന്നാണു വിചാരിച്ചത്. അവര്‍ മറ്റ് അമ്മമാരെപ്പോലെ ആയിരുന്നില്ല. മല്ലിടുന്നതിന് അമ്മ അവരെ ശകാരിക്കുകയോ അവരുടെ നേരെ ഒച്ചയെടുക്കുകയോ ചെയ്തിരുന്നില്ല. കുറ്റവാളികളെ ഒരു മണിക്കൂര്‍ മുഴുവനും, ചിലപ്പോള്‍ രണ്ടു മണിക്കൂര്‍പോലും, ഒന്നിച്ചു കളിക്കാന്‍ അനുവദിക്കാതെ, വെവ്വേറെ മുറികളിലാക്കുമെന്നുമാത്രം.
അറുപതു മുഴുവന്‍ മിനിട്ടുകള്‍ ടിക്-ടിക് എന്നടിച്ചുകൊണ്ടു നീങ്ങിയാലേ ഒരു മണിക്കൂറാവൂ. രണ്ടു മണിക്കൂര്‍ കഴിയാന്‍ അതിലും കൂടുതല്‍ സമയം വേണം.
അവരതുകൊണ്ട് വേഗം കണ്ണുനീര്‍ തുടച്ച് കതകു തുറക്കാനോടി.
പക്ഷേ, വന്നത് അമ്മയായിരുന്നില്ല. എഴുത്തുംകൊണ്ട് തപാല്‍ ശിപായിയായിരുന്നു.
'അച്ഛന്റെ കത്താണ്!' അവര്‍ ആര്‍ത്തുവിളിച്ചു, 'ഹുറാ! അച്ഛന്റെ കത്താണ്! അച്ഛന്‍ ഉടന്‍ വരുമായിരിക്കും!'
അവര്‍ സന്തോഷംകൊണ്ട് സോഫയില്‍ ചാടാനും കുത്തിമറിയാനും തുടങ്ങി. കാരണം, മോസ്‌കോ ലോകത്തില്‍വച്ച് ഏറ്റവും നല്ല നഗരമാണെങ്കില്‍പ്പോലും അച്ഛന്‍ ഒരു കൊല്ലം മുഴുവന്‍ അടുത്തില്ലാത്തപ്പോള്‍ മോസ്‌കോപോലും രസമില്ലാത്ത ഇടമായെന്നുവരും.
അവരുടെ ഉദ്വേഗത്തിനും ആഹ്ലാദത്തിനുമിടയ്ക്ക് അമ്മ വന്നത് അവരറിഞ്ഞില്ല.
തന്റെ മിടുക്കന്മാരായ രണ്ടു മക്കളും മലര്‍ന്നുകിടന്ന് കൂവി വിളിച്ചുകൊണ്ട് ഭിത്തിയില്‍ താളത്തില്‍ കാലിട്ടടിക്കുന്നതു കണ്ട് അവര്‍ അത്ഭുതപ്പെട്ടു. കുട്ടികളുടെ ചവിട്ടിന്റെ ശക്തികാരണം സോഫയുടെ മുകളില്‍ തൂക്കിയിരുന്ന ചിത്രങ്ങള്‍ ഇളകുകയും ക്ലോക്കിലെ സ്​പ്രിങ് മൂളുകയും ചെയ്തു.
പക്ഷേ, അവരുടെ ആഹഌദപ്രകടനത്തിനുള്ള കാരണമറിഞ്ഞപ്പോള്‍ അമ്മ അവരെ ശകാരിച്ചില്ല.
പകരം അവര്‍ കുട്ടികളെ സോഫയില്‍നിന്നു താഴെയിറക്കി, രോമക്കോട്ട് വേഗം ഊരിമാറ്റി കത്തു വായിക്കാനിരുന്നു. മുടിയില്‍ പറ്റിയിരുന്ന ഹിമശകലങ്ങള്‍ കുടഞ്ഞുകളയാന്‍പോലും അവര്‍ മിനക്കെട്ടില്ല. അവ ഇതിനകം ഉരുകിക്കഴിഞ്ഞിരുന്നു. അമ്മയുടെ ഇരുണ്ട പുരികങ്ങളുടെ മുകളില്‍ അവ മുത്തുകള്‍പോലെ തിളങ്ങി.

കത്തുകള്‍ സന്തോഷകരമോ സങ്കടകരമോ ആകാമെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അതുകൊണ്ടാണ് അമ്മ കത്തു വായിച്ചുകൊണ്ടിരുന്നപ്പോള്‍ ചുക്കും ഗെക്കും അവരുടെ മുഖം ശ്രദ്ധിച്ചത്.
ആദ്യം അമ്മ നെറ്റി ചുളിച്ചു. അവരും നെറ്റി ചുളിച്ചു. പിന്നീട് അമ്മ പുഞ്ചിരിച്ചു. അപ്പോള്‍ എഴുത്ത് സന്തോഷപ്രദമായ ഒന്നാണെന്നര്‍ത്ഥം.
'നിങ്ങളുടെ അച്ഛന്‍ വരുന്നില്ല,' കത്തു മാറ്റിവച്ചിട്ട് അമ്മ പറഞ്ഞു, 'അദ്ദേഹത്തിന് പിടിപ്പതു ജോലിയുള്ളതുകൊണ്ട് ഇങ്ങോട്ടു വരാന്‍ പറ്റില്ല.'
ചുക്കും ഗെക്കും അമ്പരന്ന് പരസ്​പരം നോക്കി. അപ്പോള്‍ ആ കത്ത് ആകാവുന്നത്ര സങ്കടകരമാണല്ലോ.
ഒരു നിമിഷത്തിനകം അവര്‍ ചുണ്ടു കൂര്‍പ്പിക്കാനും മൂക്കുചീറ്റാനും അമ്മയുടെ നേരെ ദേഷ്യത്തോടെ നോക്കാനും തുടങ്ങി. അമ്മയാണെങ്കില്‍ എന്തുകൊണ്ടോ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
'അദ്ദേഹം വരുന്നില്ല,' അവര്‍ പറഞ്ഞു, 'പക്ഷേ, നമ്മള്‍ അങ്ങോട്ടു ചെന്നുകാണണമെന്നാണ് പറയുന്നത്.'
അതു കേള്‍ക്കേണ്ട താമസം, ചുക്കും ഗെക്കും സോഫയില്‍നിന്നു ചാടിയിറങ്ങി.
'എന്തൊരു മനുഷ്യന്‍!' അമ്മ നെടുവീര്‍പ്പിട്ടു, ' 'വന്നുകാണണം' എന്നു പറയാന്‍ എളുപ്പമാണ്. ഇതു കേട്ടാല്‍ത്തോന്നും ഒരു ട്രാമില്‍ കയറി അങ്ങ് പോയാല്‍ മതിയെന്ന്.'
'അതുതന്നെ!' ചുക്ക് ഇടയ്ക്കു കയറി പറഞ്ഞു, ' 'വരണം' എന്ന് അച്ഛന്‍ പറഞ്ഞാല്‍ നാം ഉടന്‍ പുറപ്പെടണം.'
'നീ ഒരു വിഡ്ഢിയാണ്,' അമ്മ പറഞ്ഞു, 'അവിടെ എത്താന്‍ ഒരു ആയിരം കിലോമീറ്റര്‍ ദൂരം തീവണ്ടിയില്‍ സഞ്ചരിക്കണം. അതു കഴിഞ്ഞ് പിന്നീടൊരു ആയിരം കിലോമീറ്റര്‍ വേറെയും. അതും കഴിഞ്ഞ് തൈഗായിലൂടെ ഹിമവണ്ടിയോടിച്ചു പോകണം. ആ തൈഗായിലാണെങ്കില്‍ ചെന്നായയുടെയോ കരടിയുടെയോ മുമ്പില്‍ ചെന്നു ചാടുമെന്നു തീര്‍ച്ച. കൊള്ളാം! എന്തൊരു കൂത്ത്! നിങ്ങള്‍തന്നെ ഒന്നാലോചിച്ചുനോക്കിന്‍.'
പക്ഷേ, ചുക്കും ഗെക്കും അതേപ്പറ്റി ഒരു നിമിഷനേരംപോലും ആലോചിക്കാന്‍ തയ്യാറായില്ല. ആയിരമല്ല, ഒരു ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് അവര്‍ പറഞ്ഞു. അവര്‍ക്ക് ഒന്നിനെയും ഭയമില്ല. ധൈര്യശാലികളാണവര്‍. ഇന്നലെയല്ലേ എവിടുന്നോ വന്നുകയറിയ ഒരു മുഷ്‌കന്‍ പട്ടിയെ അവര്‍ മുറ്റത്തുനിന്നു കല്ലെറിഞ്ഞ് ഓടിച്ചത്?
അവര്‍ കലപിലാ ചിലച്ചുകൊണ്ട് കൈവീശുകയും നിലത്ത് ആഞ്ഞുചവിട്ടുകയും അവിടെയെല്ലാം തുള്ളിച്ചാടി നടക്കുകയും ചെയ്തു. അമ്മ അതെല്ലാം ശ്രദ്ധിച്ചുകൊണ്ട് അനങ്ങാതിരുന്നതേയുള്ളൂ. പെട്ടെന്ന് അവര്‍ പൊട്ടിച്ചിരിച്ച് കുട്ടികളെ വാരിയെടുത്ത് വട്ടത്തില്‍ കറക്കി ഒടുവില്‍ സോഫയിലിട്ടു.
നമ്മള്‍ തമ്മില്‍ പറയുകയാണെങ്കില്‍, അവര്‍ വാസ്തവത്തില്‍ അത്തരമൊരു കത്തുതന്നെയാണ് ഏറെനാളായി പ്രതീക്ഷിച്ചുകൊണ്ടിരുന്നത്. തമാശ ഇഷ്ടമായിരുന്നതുകൊണ്ട് അവര്‍ ചുക്കിനേയും ഗെക്കിനേയും 'പിരികേറ്റി' എന്നു മാത്രം.

II
യാത്രയ്‌ക്കൊരുങ്ങാന്‍ അമ്മ ഒരാഴ്ചയെടുത്തു. ആ സമയം ചുക്കും ഗെക്കും പാഴാക്കിയില്ല.
കറിക്കത്തികൊണ്ട് ചുക്ക് ഒരു കഠാരയുണ്ടാക്കി. ഗെക്ക് മിനുസമുള്ള ഒരു വടി കണ്ടുപിടിച്ച് അതിന്റെ തലയ്ക്കല്‍ ഒരാണി തറച്ചു. അതോടെ അത് നല്ല ബലമുള്ള ഒരു കുന്തമായിത്തീര്‍ന്നു. അവന്‍ അത് ഒരു കരടിയുടെ നെഞ്ചില്‍ തറച്ചാല്‍ അത് ആ നിമിഷം ചത്തുവീഴുമെന്നു തീര്‍ച്ച. നേരത്തേതന്നെ ആരെങ്കിലും അതിന്റെ തൊലി കുത്തിക്കീറിയിരിക്കണമെന്നുമാത്രം.
അവസാനം എല്ലാം തയ്യാറായി. സാമാനമെല്ലാം കെട്ടിയൊരുക്കി. കതകിന് ഇരട്ടപ്പൂട്ടിട്ടു. എലി വരാതിരിക്കാന്‍ അലമാരയില്‍നിന്ന് റൊട്ടിക്കഷണങ്ങളും ഗോതമ്പുമാവിന്റെയും മറ്റു ധാന്യപ്പൊടികളുടെയും അവശിഷ്ടങ്ങളും തുടച്ചുമാറ്റി. അതിനുശേഷം, പിറ്റേന്നു പുറപ്പെടുന്ന തീവണ്ടിക്കു ടിക്കറ്റു വാങ്ങാന്‍ വേണ്ടി അമ്മ റെയില്‍വേസ്റ്റേഷനിലേക്കു പോയി.
അമ്മ പോയിരിക്കുമ്പോള്‍ ചുക്കും ഗെക്കും വഴക്കുകൂടി.
കഷ്ടം! ആ വഴക്ക് എന്തെല്ലാം ഉപദ്രവമുണ്ടാക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും അന്ന് നന്നായി പെരുമാറുമായിരുന്നു.

III
രണ്ടുപേരിലുംവെച്ച് പിടിപ്പുണ്ടായിരുന്ന ചുക്കിന് ഒരു പരന്ന തകരപ്പെട്ടിയുണ്ടായിരുന്നു. അവന്‍ അതില്‍ തേയിലക്കൂടുകളില്‍നിന്നുള്ള ഈയക്കടലാസും മിഠായി പൊതിഞ്ഞ കടലാസും സൂക്ഷിച്ചിരുന്നു. കൂടാതെ അമ്പുണ്ടാക്കാന്‍വേണ്ടി കരിംകുയിലിന്റെ കുറച്ചു തൂവലുകളും ഒരു ചൈനീസ് വിദ്യ കാണിക്കാന്‍വേണ്ടി കുറെ കുതിരരോമവും അത്രതന്നെ പ്രാധാന്യമുള്ള മറ്റു ചിലതും അതിലുണ്ടായിരുന്നു.
ഗെക്കിന് അതുപോലൊരു പെട്ടിയുണ്ടായിരുന്നില്ല. പൊതുവില്‍ ഗെക്ക് അതുമിതും ആലോചിച്ചു നടക്കുന്ന പ്രകൃതക്കാരനായിരുന്നു. പക്ഷേ, അവനു തീര്‍ച്ചയായും പാട്ടു പാടാനറിയാമായിരുന്നു.
ചുക്ക് അടുക്കളയിലിരുന്ന് തന്റെ വിലപ്പെട്ട പെട്ടിക്കകത്തെ സാധനങ്ങള്‍ തരംതിരിച്ചു വെക്കുകയും ഗെക്ക് മറ്റേ മുറിയിലിരുന്ന് പാടുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തപാല്‍ശിപായി വന്ന് അമ്മയ്ക്കായുള്ള ഒരു കമ്പി ചുക്കിനെ ഏല്‍പ്പിച്ചത്.
ചുക്ക് കമ്പി തന്റെ പെട്ടിയിലിട്ടശേഷം ഗെക്ക് പാട്ടു നിര്‍ത്താനുള്ള കാരണമറിയാന്‍ അങ്ങോട്ടു പോയി.
'റാ! റാ! ഹുറാ!' ഗെക്ക് ആര്‍ത്തുവിളിക്കുകയായിരുന്നു. 'ഹേ! ബേ! ടുറുംബേ!'

ചുക്ക് ജിജ്ഞാസയോടെ കതകു തുറന്നുനോക്കി.
12 Oct 2011
ആ കാഴ്ച കണ്ട് അവന്റെ കൈകള്‍ അരിശംകൊണ്ടു വിറയ്ക്കാന്‍ തുടങ്ങി.
മുറിയുടെ നടുവില്‍ ഒരു കസേര നിന്നിരുന്നു. കുന്തമുനകൊണ്ടു സര്‍വ്വത്ര കുത്തിക്കീറിയ ഒരു പത്രം അതിന്റെ പിന്‍ഭാഗത്തു തൂങ്ങിക്കിടന്നിരുന്നു. അത്രമാത്രമേ ഉള്ളുവെങ്കില്‍ സാരമില്ലായിരുന്നു. പക്ഷേ, ആ ഭയങ്കരനായ ഗെക്കുണ്ടല്ലോ, അമ്മയുടെ ഷൂസ് വാങ്ങിച്ച മഞ്ഞ നിറത്തിലുള്ള കാര്‍ഡ്‌ബോര്‍ഡ് പെട്ടി ഒരു കരടിയാണെന്നു സങ്കല്‍പ്പിച്ച് അതിനെ കുന്തംകൊണ്ട് സര്‍വ്വശക്തിയുമെടുത്ത് കുത്തുകയായിരുന്നു. ചുക്ക് ആ പെട്ടിക്കകത്ത് തകരം കൊണ്ടുണ്ടാക്കിയ ഒരു പീപ്പി, നവംബര്‍ 7ന്റെ മൂന്നു വര്‍ണ്ണ ബാഡ്ജുകള്‍, കുറച്ചു പണം- എല്ലാംകൂടി 46 കോപ്പെക്ക്- ഇത്രയും സൂക്ഷിച്ചുവെച്ചിരുന്നു. ആ പണം ഗെക്കിനെപ്പോലെ കണ്ടമാനം ചെലവാക്കാതെ അവരുടെ ദീര്‍ഘയാത്രയ്ക്കുവേണ്ടി അവന്‍ നീക്കിവെച്ചിരുന്നതാണ്.

കുത്തിക്കീറിയിട്ടിരുന്ന പെട്ടി കണ്ടയുടനെ ചുക്ക് ഗെക്കിന്റെ കയ്യില്‍നിന്നു കുന്തം തട്ടിപ്പറിച്ച് കാല്‍മുട്ടില്‍ വച്ച് രണ്ടായൊടിച്ചു. കഷണങ്ങള്‍ തറയിലേക്കു വലിച്ചെറിഞ്ഞു.
പക്ഷേ, ഗെക്ക് ഒരു പരുന്തിനെപ്പോലെ ചുക്കിന്റെ നേരെ പറന്നു ചെന്ന് അവന്റെ കയ്യില്‍നിന്നു തകരപ്പെട്ടി വലിച്ചെടുത്തു. ജനല്‍പ്പടിയില്‍ ചാടിക്കയറി ജനലിന്റെ പുറത്തേക്ക് ഒരേറുകൊടുത്തു.

ചുക്കിന് ഭയങ്കര ദേഷ്യം വന്നു. 'കമ്പി ! കമ്പി !' എന്ന് ചെവി പൊട്ടുന്ന വിധം നിലവിളിച്ചുകൊണ്ട് അവന്‍ തൊപ്പിപോലും വെക്കാതെ പുറത്തേക്കോടി.
എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലാക്കിയ ഗെക്കും പിന്നാലെ ഓടി.

പൊട്ടിച്ചുവായിക്കാത്ത കമ്പി അടങ്ങിയ ആ തകരപ്പെട്ടിക്കുവേണ്ടി അവര്‍ അവിടമെല്ലാം തിരഞ്ഞു. പക്ഷേ, ഫലമുണ്ടായില്ല.
അത് ഒന്നുകില്‍ മഞ്ഞിനടിയില്‍ ആണ്ടുപോയി, അല്ലെങ്കില്‍ വഴിയില്‍ വീണ് വഴിപോക്കരാരെങ്കിലും എടുത്തുകൊണ്ടുപോയി. ഏതായാലും പൊട്ടിക്കാത്ത കമ്പിയോടും മറ്റെല്ലാ നിധികളോടും കൂടി ആ പെട്ടി എന്നന്നേക്കുമായി നഷ്ടപ്പെട്ടു.............................................ബാക്കി  എന്തു നടന്നുവന്നറിയൻ  ഈ പുസ്തകം വായിക്കുക .തീർച്ചയായും നിങ്ങൾക്ക്  ഇഷ്ടപ്പെടും .നമ്മുടെ കുട്ടിക്കാലം തന്നെയാണ് ഈ കഥ  നല്കുന്ന സമ്മാനം .

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

മോഹിനിയും അസുരനും


രാക്ഷസനെ തോല്‍പ്പിക്കുന്ന കഥകള്‍  എല്ലാ കുട്ടികള്‍ക്കും ഇഷ്ടമാണ് .തലയില്‍ തൊട്ട്മനുഷ്യരെ ഇല്ലാതാക്കുന്ന  ഭസ്മാസുരനെ  മോഹിനി എന്നാ പെണ്‍  കുട്ടി ഇല്ലാതാക്കുന്ന കഥയാണ്  .കഥയ്ക്ക്  അനുയോജ്യമായ ,വ്യത്യസ്തമായ  ചിത്രങ്ങള്‍ പുസ്തകത്തിന്റെ പ്രധാന സവിശേഷതയാണ്.
മോഹിനിയുടെ ഗ്രാമ വാസികള്‍  ഭസ്മാസുരനെ ഭയന്നാണ്  ജീവിച്ചിരുന്നത് .മറ്റുള്ളവരില്‍ നിന്നും രാക്ഷസനെ പറ്റിയുള്ള വിവരങ്ങള്‍ അവള്‍ നേടുന്നു.രാക്ഷസനെ ഇല്ലാതാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു .ഗ്രാമവാസികളും ഗ്രാമത്തലവനും ആദ്യം എതിര്‍ത്തെങ്കിലും  മോഹിനിയുടെ     തീരുമാനത്തിന്    
മുന്‍പില്‍  അവരും കീഴടങ്ങുന്നു . കോട്ടയിലെത്തി    രാക്ഷസനെ ഇല്ലാതാക്കി   നാടിനെ   രക്ഷിക്കുന്നു  . 
ചെറിയ  കുട്ടികളുടെ   ഭാവനയും  സര്‍ഗാത്മകതയും  വികസിപ്പിക്കുന്നതിന്  ഇത്തരം  കഥകള്‍ക്ക്  പ്രധാന  പങ്കാണുള്ളത്  .കയ്യെഴുത്ത്  മാസികകള്‍  രൂപപ്പെടുത്തുന്ന  കുട്ടികള്‍ക്ക്  
ലേ  ഔട്ടില്‍  ദിശാ  ബോധം   നല്‍കുന്നതിനും    പുസ്തകം  ഉപകരിക്കും .